2010, ഓഗസ്റ്റ് 21, ശനിയാഴ്‌ച

വിശ്വാസി


ഇല്ല - സത്യദൂതുമായിനി
വരികയില്ലൊരു ദൂതനും
താഴ്വരയില്‍ ഒറ്റക്കായ്
തണല്‍ പകരുന്നൊരു മരം

അഞ്ചു തൂണുകള്‍ തീര്‍ത്തനന്ത
തമസ്സിലാണ്ടു തിരിക്കുമോ?
തൂണിനിടകള്‍ - നികത്തിയോ
വാതില്‍ പകുതി ചാരിയുറങ്ങിയോ?

പാതവയ്ക്കില്‍ പിഴുതെറിഞ്ഞൊരു
പാഴ്‌ചെടിയല്ലീ മരം
കൈകൊടുന്നയിലിത്തിരി ജലം
ആഴിതന്‍ അലയാവണം
തൂണുതീര്‍ത്തു നീ ആശ്വസിച്ചുവോ
ഭ്രൂണ ദശയില്‍ തന്നെ നീ
പട്ടുവലയില്‍ കെട്ടി വെച്ചൊരു
സിക്കുകാരന്‍ താടി പോല്‍
പല്ലവയില്‍ പാടി നിര്‍ത്തിയോ
പാരിജാത കവിതകള്‍
കാലിറുക്കി തയ്യല്‍ ചക്രം
കറക്കി വസ്ത്രം നെയ്തുവോ?
ഗര്‍ഭാശയത്തില്‍ കടിച്ചുകീറി
മരിക്കുമല്‍പനായോ നീ.
പളളികള്‍ 'ഉണര്‍ന്നി'ടാതെ
പാപങ്ങള്‍ 'ഉറങ്ങി'ടാതെ
മാന്യനായി നടിച്ചുവോ?
പഞ്ചസ്തംഭത്തിന്റിടകള്‍
നന്മതന്‍ വെണ്‍കല്ലുകള്‍
പാകി പടവുകള്‍ ചെയ്ക നീ
അന്ത്യാതിഥി അണയും വരെ 


(www.cmronweb പ്രസിദ്ധീകരിച്ചത്)





2010, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

അയച്ചുകൊണ്ടേയിരിക്കുക.

ഓ പ്രവാസി,
    ഈ മണ്ണിന് ഊര്‍ജ്ജം പകര്‍ന്നവന്‍ നീ
    ഉശിരിന്റെ വീരനാം പടനായകന്‍
    ശലഭ കാലത്തെ നിന്‍ സ്വാതന്ത്യ്രമാഘോഷം
    മാറ്റിയോ ഈ മണ്ണിന്‍ സൌഹൃദ കുളിര്‍മഴ

നാലുകെട്ടിനുളളില്‍ നീ കെട്ടിപ്പൊക്കിയ-
മാളിക, മരതക കല്ലെന്നുരയ്ക്കിലും
മാറിയിരിക്കുന്നു നിന്‍ മനവും മണ്ണിന്റെ ഗന്ധവും
   
    അലിവാര്‍ന്നഹൃദയവും ദീനാനുകമ്പയും
    കൂടെപ്പിറപ്പായ് പിറന്നു വളര്‍ന്ന നീ
    ഒരുവേളയെങ്കിലും അനുവദിച്ചില്ലല്ലോ
    ഈ മണ്ണില്‍ ദുഃഖവും പ്രതിസന്ധിഘട്ടവും-
    കാണാതെ അറിയാതെ സര്‍വ്വം സുഭിക്ഷമായ്
    ഊറ്റം മഥിച്ചു വളര്‍ന്ന നിന്‍ മക്കളെ.

ഇന്ന് നീ ഉരുകുന്നു- നാളെയും.

    ആര്‍ദ്രതയറിയാത്ത പുത്രന്‍ അകലുന്നു
    ഇവനെന്റെ നിണമല്ലെന്നച്ഛന്‍ കഥിക്കുന്നു
    നൊന്തുപെറ്റമ്മക്ക് ശവവുമറയ്ക്കുന്നു
   
അണപൊട്ടി പുത്രിമാര്‍
മതി മറന്നാടുന്നു...
അവിഹിതഭാരം ചുമക്കുന്നു - വെറുതെ മരിക്കുന്നു.

    ഓ പ്രവാസി
    നീ ഇനിയും ഉപവസിക്കുക
    നീ എത്ര നല്ലവന്‍, ഉപകാരമുളളവന്‍